തന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'ഏക് ദിന്‍' റിലീസിനു പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടി സായ് പല്ലവി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഹിന്ദി സംസാരിക്കാന്‍ ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ നടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണു ഈ കഥാപാത്രത്തിന് അനുയോജ്യയല്ലായിരുന്നു എന്നു തോന്നിയിരുന്നതായി താരം വെളിപ്പെടുത്തിയത്.
ആമിര്‍ ഖാന്‍ ടാക്കീസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് സായ് പല്ലവി ആശങ്കകള്‍ പങ്കുവച്ചത്. ചിത്രത്തിന്റെ പ്രീമിയര്‍ വേളയില്‍ ആമിര്‍ ഖാനോട് സംസാരിക്കവെ താന്‍ ഈ വേഷത്തിനു ചേരുന്ന ആളല്ലെന്നു തോന്നിയതായി നടി പറഞ്ഞു. കുറച്ചുകൂടി പ്രസരിപ്പുള്ള പുതുമുഖമായിരുന്നു ഈ കഥാപാത്രത്തിനു വേണ്ടതെന്നു താന്‍ വിശ്വസിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയിലെ നായകന്‍ ജുനൈദ് ഖാന്‍ ഈ അഭിപ്രായത്തെ നിഷേധിക്കുകയും സായ് പല്ലവി ആ വേഷത്തിന് ഏറ്റവും അനുയോജ്യയാണെന്നു പറയുകയും ചെയ്തു.
ഗൗരവമേറിയ വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന സമയത്താണ് 'ഏക് ദിന്‍' തന്റെ അടുത്തേക്കു വരുന്നതെന്ന് സായ് പല്ലവി പറഞ്ഞു. മനസിനു ഭാരമില്ലാത്ത, ലളിതമായ ഒരു സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. 'ബിഫോര്‍ സണ്‍റൈസ്' പോലുള്ള സിനിമകളുടെ ശൈലിയുള്ള ഒന്നായിരിക്കും ഇതെന്ന തോന്നലാണു ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്.
സുനില്‍ പാണ്ഡെ സംവിധാനം ചെയ്ത ചിത്രം 2016-ല്‍ പുറത്തിറങ്ങിയ 'വണ്‍ ഡേ' എന്ന തായ് സിനിമയുടെ റീമേക്കാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങിയ പ്രണയകഥയില്‍ ജുനൈദ് ഖാനാണ് നായകന്‍. ചിത്രത്തിലെ മീര എന്ന കഥാപാത്രത്തെ സായ് പല്ലവി മികവുറ്റതാക്കിയെന്നു നിരൂപകര്‍ അഭിപ്രായപ്പെട്ടെങ്കിലും, നടിയുടെ ഭാഷാപരമായ പരിമിതികള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചു.
നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന 'രാമായണം' എന്ന ചിത്രത്തില്‍ സീതയായി സായ് പല്ലവി അഭിനയിക്കുന്നതിനെതിരെയും ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹിന്ദിസംസാരിക്കാനറിയാത്തയാൾ എങ്ങനെയാണ് സീതാദേവിയുടെ വേഷംചെയ്യുന്നതെന്നാണ് വിമർശകരുടെ ചോദ്യം.