ബോളിവുഡിൽ അപൂർവമായൊരു കൂട്ടുകെട്ട് ഒരുങ്ങുന്നു. മാവറിക് സംവിധായകൻ രാം ഗോപാൽ വർമയും ‘സയാര’ സംവിധായകൻ മോഹിത് സൂരിയും ഹിന്ദിയിൽ ക്രൈം ഡ്രാമയ്ക്കായി ഒന്നിക്കുകയാണ്. രാം ഗോപാൽ വർമ ഗ്യാങ്സ്റ്റർ ചിത്രങ്ങൾക്കും മോഹിത് സൂരി പ്രണയകഥകൾക്കും പേരുകേട്ടവരായതിനാൽ ഇരുവരുടെയും ഈ കൂട്ടുകെട്ട് സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തെക്കുറിച്ച് വലിയ അവകാശവാദവുമായി രാം ഗോപാൽ വർമ രംഗത്തെത്തി. ‘ധുരന്ധർ’ എന്ന ചിത്രത്തേക്കാൾ വലിയ സ്കെയിലിലായിരിക്കും പുതിയ ചിത്രമെന്നും അതോടൊപ്പം ശക്തമായ വൈകാരിക ആഴവും ചിത്രത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ അധോലോക ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
പ്രമുഖ ഗ്യാങ്സ്റ്റർമാരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും വേർപിരിഞ്ഞ കാലഘട്ടത്തിലെ മുംബൈ അധോലോകമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്ന് ഹിന്ദി സിനിമയുടെ സ്വന്തം ആർജിവി വെളിപ്പെടുത്തി. സൗത്യ എന്ന പ്രധാന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. 1993ലെ തുടർ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷമുണ്ടായ നിർണായക സംഭവവികാസങ്ങളും ചിത്രത്തിൽ അവതരിപ്പിക്കും.
രാം ഗോപാൽ വർമ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ താൻ ആദ്യം വിഭാവനം ചെയ്തതിനും അപ്പുറത്തേക്ക് തിരക്കഥയെ മോഹിത് സൂരി മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും വിപുലീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.
ഇരുവരുടെയും ഈ വ്യത്യസ്ത കൂട്ടുകെട്ടിനെ വിശദീകരിക്കാൻ രസകരമായൊരു താരതമ്യവും രാം ഗോപാൽ വർമ ഉയർത്തിക്കാട്ടുന്നു. ഫ്രാൻസിസ് ഫോർഡ് കൊപ്പോള ‘ജാസ്’ സംവിധാനം ചെയ്താലോ, സ്റ്റീവൻ സ്പിൽബർഗ് ‘ദ ഗോഡ്ഫാദർ’ സംവിധാനം ചെയ്താലോ എങ്ങനെയായിരിക്കുമോ, അതുപോലെയാണ് ഈ കൂട്ടുകെട്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹിത് സൂരി സംവിധാനം ചെയ്യുകയും രാം ഗോപാൽ വർമ കഥയ്ക്ക് പിന്നിൽ നിൽക്കുകയും ചെയ്യുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു. രാം ഗോപാൽ വർമയുടെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ, സമീപകാലത്തെ ഏറ്റവും വലിയ ക്രൈം ഡ്രാമകളിലൊന്നായി ചിത്രം മാറാനുള്ള സാധ്യതയുണ്ട്. ‘ധുരന്ധറി’നേക്കാൾ വലിയ സ്കെയിലിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം