ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്ത് തരംഗമായി മാറിയ 'ശക്തിമാന്‍' സിനിമയാകുമ്പോള്‍ നായകനായി രണ്‍വീര്‍ സിങ്ങിനെ അംഗീകരിക്കാനാകില്ലെന്ന് നടന്‍ മുകേഷ് ഖന്ന. കഥാപാത്രത്തിന്റെ സര്‍ഗാത്മക അവകാശങ്ങള്‍ക്കായി നിര്‍മാതാക്കള്‍ നീക്കിവെച്ച കോടികള്‍ വേണ്ടെന്നുവെച്ചാണ് ദൂരദർശനിലെ പഴയ 'ശക്തിമാൻ' ശക്തമായ നിലപാട് വ്യക്തമാക്കിയത്.
രണ്‍വീര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഭിനേതാവാണെങ്കിലും ശക്തിമാന് അനുയോജ്യമായ മുഖമല്ല അദ്ദേഹത്തിന്റേതെന്ന് മുകേഷ് ഖന്ന ചൂണ്ടിക്കാട്ടി. 'ഗല്ലി ബോയ്', 'പദ്മാവതി'യിലെ ഖില്‍ജി തുടങ്ങിയ വേഷങ്ങള്‍ക്ക് അദ്ദേഹം അനുയോജ്യനാണ്. എന്നാല്‍ ശക്തിമാനാകാന്‍ തികച്ചും പോസിറ്റീവായ ഭാവം വേണം. രണ്‍വീറിന് വില്ലന്‍ കഥാപാത്രമായ കില്‍വിഷിന്റെ വേഷം വേണമെങ്കില്‍ നല്‍കാം. പക്ഷേ ശക്തിമാനാക്കാന്‍ കഴിയില്ലെന്നും ഒരു അഭിമുഖത്തില്‍ മുകേഷ് ഖന്ന പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട് രണ്‍വീര്‍ സിങ് നേരിട്ടെത്തി മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. കഥാപാത്രത്തോടുള്ള അദ്ദേഹത്തിന്റെ ആവേശം പ്രശംസനീയമാണെങ്കിലും നായകസ്ഥാനത്തേക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഖന്ന പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളായ സോണി പിക്‌ചേഴ്‌സ് വലിയ ഓഫര്‍ മുന്നോട്ടുവെച്ചിട്ടും പ്രോജക്ടിന്റെ ക്രിയേറ്റീവ് കണ്‍ട്രോള്‍ വിട്ടുനല്കാൻ അദ്ദേഹം തയ്യാറായില്ല. പണത്തേക്കാള്‍ തത്വങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ശക്തിമാന്റെ മൂല്യം കാത്തുസൂക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ഖന്ന വ്യക്തമാക്കി.
സൂപ്പര്‍ഹീറോ കഥാപാത്രത്തെ ഡിസ്‌കോ നൃത്ത വേഷത്തിലൊന്നും കാണിക്കാന്‍ അനുവദിക്കില്ല. തന്റെ പൂര്‍ണമായ സമ്മതമില്ലാതെ പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും മുകേഷ് ഖന്ന നല്‍കി. 2022-ലാണ് ശക്തിമാന്‍ സിനിമയാക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. മലയാളിതാരവും സംവിധായകനുമായ ബേസിൽ ജോസഫ് ആയിരിക്കും ചിത്രം ഒരുക്കുക എന്നും വാർത്തകൾ വന്നിരുന്നു.