'ധുരന്ധർ 2' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

രാജ്യാതിര്‍ത്തി ഭേദിച്ച് 'ധുരന്ധര്‍ 2'; കാണാന്‍ കടല്‍ കടക്കാനൊരുങ്ങി ആരാധകര്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച 'ധുരന്ധര്‍' എന്ന സ്‌പൈ ത്രില്ലറിന്റെ രണ്ടാം ഭാഗം റിലീസിനായി ഒരുങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശം വാനോളമാണ്. 2025-ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് ആയി മാറിയ ആദ്യ ഭാഗത്തിനു പിന്നാലെ, മാര്‍ച്ച് 19-ന് ആണ് രണ്ടാം ഭാഗത്തിന്റെ റീലിസ്. ആദ്യ ഭാഗത്തിന്റെ ആഘോഷം അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് രണ്ടാം ഭാഗത്തിന്റെ റിലീസ് എന്നതും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. അതേസമയം, ചില ഗള്‍ഫ് രാജ്യങ്ങള്‍ സിനിമയ്ക്കു വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ 'ധുരന്ധര്‍ 2' കാണാന്‍ ആരാധകര്‍ നടത്തുന്ന തയാറെടുപ്പുകള്‍ ബി ടൗണിനെ അമ്പരപ്പിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ (യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയവ) ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ആരാധകരെ ഒട്ടും തളര്‍ത്തിയിട്ടില്ല എന്നതാണ് വാസ്തവം. ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ആര്‍. മാധവന്‍ അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഇതിനു തെളിവാണ്. 'ദുബായിലുള്ളവര്‍ ചിത്രം കാണാന്‍ ഇന്ത്യയിലേക്ക് വിമാനം കയറി വരികയാണ്. ഐപിടിവിയിലൂടെ വീട്ടിലിരുന്ന് കാണാന്‍ അവര്‍ക്ക് എളുപ്പമാണ്, പക്ഷേ തിയറ്ററില്‍ ജനക്കൂട്ടത്തോടൊപ്പം സിനിമ അനുഭവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇത് 'ദണ്ഡിയ' കളിക്കുന്നത് പോലെയാണ്; ഒറ്റയ്ക്ക് കളിക്കുന്നതിനേക്കാള്‍ ഗ്രൗണ്ടില്‍ ആളുകള്‍ക്കൊപ്പം കളിക്കുന്നതാണ് അതിന്റെ ലഹരി'- മാധവന്‍ പറഞ്ഞു.

'ധുരന്ധർ' ഒന്നാംഭാ​ഗത്തിൽ മാധവന്റെ ക്യാരക്ടർ പോസ്റ്റർ

പരമ്പരാഗതമായി നമ്മള്‍ കണ്ടു മടുത്ത ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകഥകളില്‍നിന്നു വിഭിന്നമാണ് 'ധുരന്ധര്‍' എന്ന് മാധവന്‍ പറഞ്ഞു. പുതിയ തലമുറയ്ക്ക് ഇനി ഇത്തരം പഴഞ്ചന്‍ പ്രമേയങ്ങള്‍ ആവശ്യമില്ല. 'ധുരന്ധര്‍' എന്ന സിനിമയോടെ ഇന്ത്യ-പാകിസ്ഥാന്‍ പ്രമേയങ്ങള്‍ സിനിമാ ലോകത്ത് അവസാനഘട്ടത്തില്‍ എത്തിയതായും ഒന്നാംഭാ​ഗത്തിൽ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടു സാദൃശ്യമുള്ള അജയ് സന്യൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാധവൻ അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലെ വിലക്ക് ഏകദേശം 90 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് വിതരണക്കാരനായ പ്രണബ് കപാഡിയ പറയുന്നത്. എങ്കിലും ഓരോ രാജ്യത്തെയും നിയമങ്ങളെ മാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്

ആദ്യ ഭാഗത്തില്‍ കറാച്ചിയില്‍ അധോലോക നായകന്മാര്‍ക്കിടയില്‍ കടന്നുചെന്ന് തീവ്രവാദ ശൃംഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഏജന്റിനെയാണ് കണ്ടതെങ്കില്‍, രണ്ടാം ഭാഗം അതിന്റെ ബാക്കിപത്രമാണ്. പാകിസ്ഥാനിലെ അധോലോകത്ത് ആഴത്തില്‍ വേരുകളുറപ്പിച്ച ഹംസ അലി മസ്ഹാരി എന്ന രഹസ്യ ഏജന്റിന്റെ സാഹസിക യാത്രയാണ് 'ധുരന്ധര്‍ 2'.

ആദിത്യ ധര്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധര്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. ഹിന്ദിക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗം നേടിയ ഹിമാലയന്‍ വിജയം രണ്ടാം ഭാഗം ആവര്‍ത്തിക്കുമോ എന്ന് മാര്‍ച്ച് 19-ന് അറിയാം.