'ധുരന്ധര്‍ 2' ട്രെയിലറിൽ ആർ.മാധവൻ സ്ക്രീൻ​ഗ്രാബ്
Bollywood

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: 'ധുരന്ധര്‍ 2' തമിഴ്നാട്ടില്‍ നിരോധിക്കണമെന്ന് ഹര്‍ജി

പപ്പപ്പ ഡസ്‌ക്‌

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം മാത്രം ബാക്കിനില്‍ക്കെ, 'ധുരന്ധര്‍: ദി റിവഞ്ച്' എന്ന സിനിമയുടെ റിലീസ് സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ അടിയന്തരഹര്‍ജി. രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയായതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദര്‍ശനം തടയണമെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിക്കുകയും ഔദ്യോഗികമായി റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സമാനമായ കാരണങ്ങളാല്‍ വിജയ് നായകനായ 'ജനനായകന്‍' എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിലെ രാഷ്ട്രീയ ഉള്ളടക്കം പരിശോധിക്കാന്‍ സിനിമ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ 'ധുരന്ധര്‍' രണ്ടാം ഭാഗത്തിനെതിരെയും നീക്കം നടക്കുന്നത്.

കറാച്ചിയിലെ ലിയാരി പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം കാണ്ഡഹാര്‍ വിമാനം തട്ടിക്കൊണ്ടുപോകല്‍, മുംബൈ ഭീകരാക്രമണം തുടങ്ങിയ യഥാര്‍ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ഭാഗം രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നെങ്കില്‍, രണ്ടാം ഭാഗം രണ്‍വീര്‍ അവതരിപ്പിക്കുന്ന ജസ്‌കിരത് സിങ് രംഗി എന്ന കഥാപാത്രം ഹംസ അലി മസാരിയായി മാറുന്നതും അധോലോക നായകനായി വളരുന്നതുമാണു പ്രമേയം.

'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്

അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേദി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിലവില്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്.