'ധുരന്ധര്‍: ദി റിവഞ്ച്' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

പൈതൃക സ്മാരകങ്ങളില്‍ 'തീക്കളി'; ആദിത്യ ധറിന്റെ പ്രൊഡക്ഷന്‍ ഹൗസിനെതിരേ ബിഎംസി

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രമുഖ സംവിധായകന്‍ ആദിത്യ ധറിന്റെ ബി62 സ്റ്റുഡിയോസിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). സൂപ്പര്‍ഹിറ്റ് ചിത്രം 'ധുരന്ധറി'ന്റെ രണ്ടാം ഭാഗമായ 'ധുരന്ധര്‍: ദി റിവഞ്ച്' എന്ന സിനിമയുടെ സെറ്റില്‍ നടന്ന തുടര്‍ച്ചയായ നിയമലംഘനങ്ങളാണ് ബിഎംസിയെ നടപടിയിലേക്കെത്തിച്ചത്. പ്രൊഡക്ഷന്‍ ഹൗസിനെ കരിമ്പട്ടികയില്‍പ്പെടുത്താനാണു നീക്കം.

സൗത്ത് മുംബൈയിലെ ഫോര്‍ട്ട് മേഖലയിലുള്ള പൈതൃക കെട്ടിടങ്ങളിലായിരുന്നു ഫെബ്രുവരി 7, 8ന് ചിത്രീകരണം നടന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയില്‍ പാലിക്കേണ്ട നിബന്ധനകളെല്ലാം അണിയറപ്രവര്‍ത്തകര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ കെട്ടിടത്തിന്റെ ടെറസില്‍ ഷൂട്ടിങ് നടത്തിയെന്നും പടക്കങ്ങള്‍, തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം മറികടന്ന് പുലര്‍ച്ചെയുള്ള ഷൂട്ടിങ്ങിനിടെ തീപ്പന്തങ്ങള്‍ ഉപയോഗിച്ചെന്നുമാണു കണ്ടെത്തല്‍.

ആദിത്യ ധർ

അനുവാദമില്ലാതെ രണ്ട് ജനറേറ്റര്‍ അണിയറക്കാര്‍ പ്രവര്‍ത്തിപ്പിച്ചതായും ബിഎംസി കണ്ടെത്തി. മുന്നറിയിപ്പു നല്‍കിയിട്ടും നിയമലംഘനം ആവര്‍ത്തിച്ചതാണ് കടുത്ത നടപടിയിലേക്കു നീങ്ങാന്‍ കാരണം. പൈതൃക സ്മാരകങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ബിഎംസി അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനത്തെത്തുടര്‍ന്ന് പ്രൊഡക്ഷന്‍ ഹൗസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ നിര്‍മാതാക്കള്‍ കെട്ടിവച്ച 25,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക പിഴയില്‍ മാത്രം നടപടി ഒതുങ്ങില്ലെന്നാണ് സൂചന.

ബി62 സ്റ്റുഡിയോസിനൊപ്പം അപേക്ഷകരായ കോമള്‍ പൊഖ്‌റിയാല്‍, നാഷിര്‍ ഖാന്‍ എന്നിവരെയും മഹാരാഷ്ട്ര ഫിലിം കോര്‍പ്പറേഷന്‍ വെബ്സൈറ്റ് വഴി ചിത്രീകരണ അനുമതി തേടുന്നതില്‍നിന്നു സ്ഥിരമായി വിലക്കുമെന്ന് ബിഎംസി സോണ്‍ 1 ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മിഷണര്‍ പറഞ്ഞു.

'ധുരന്ധര്‍: ദി റിവഞ്ച്' ട്രെയിലറിൽ നിന്ന്

2025-ല്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച 'ധുരന്ധറി'ന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. എന്നാല്‍, നിയമക്കുരുക്കുകള്‍ സിനിമയുടെ തുടര്‍ന്നുള്ള ഷെഡ്യൂളുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകരും ചലച്ചിത്രലോകവും.